താങ്ങുവില, തൊഴിലില്ലായ്മ, അഗ്നിപഥ് പദ്ധതി പിന്‍വലിക്കുക തുടങ്ങി 9 ആവശ്യങ്ങള്‍ ഉന്നയിച്ച് ഇന്ന് ദില്ലിയില്‍ കർഷകരുടെ മഹാപഞ്ചായത്ത്. സംയുക്ത കിസാൻ മോര്‍ച്ചയുടെ രാഷ്ട്രീയേതര വിഭാഗമാണ് മഹാപഞ്ചായത്ത് സംഘടിപ്പിക്കുന്നത്. പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ പതിനയ്യായിരത്തിലേറെ കർഷകര്‍ ദില്ലിയില്‍ സംഘടിക്കും. കൂടുതല്‍ കർഷകർ എത്തുന്നതിനാല്‍ മഹാപഞ്ചായത്തിന് ദില്ലി പൊലീസ് അനുമതി നല്‍കിയിട്ടില്ല.
കർഷക പ്രതിഷേധം കണക്കിലെടുത്ത് ദില്ലി അതിർത്തികളിൽ സുരക്ഷ വർധിപ്പിച്ചു. മഹാ പഞ്ചായത്ത് നടക്കാനിരിക്കുന്ന ജന്ദർ മന്ദറിലും പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. സിങ്കു, ഗാസിപൂർ അതിർത്തികളിൽ വാഹനങ്ങളിൽ പൊലീസ് പരിശോധന ഉണ്ട്.
ഇതിനിടെ കർഷകരും ദില്ലി പൊലീസും തമ്മിൽ ചർച്ച നടത്തി. ജന്തർമന്തറിന് പകരം പ്രതിഷേധ സ്ഥലം തരാമെന്ന് പൊലീസ് അറിയിച്ചു . പകരം വേദി ഏതാണെന്ന് അറിയിച്ചതിന് ശേഷം തീരുമാനമെടുക്കാമെന്ന് കർഷകർ അറിയിച്ചു
അതേസമയം താങ്ങുവില പഠിക്കാനായി സർക്കാര്‍ നിശ്ചയിച്ച സമിതി ഇന്ന് ആദ്യ യോഗം ചേരും. കർഷകസമരം അവസാനിച്ച് ഒരുവര്‍ഷത്തോട് അടുക്കുന്പോഴാണ് സമിതി യോഗം ചേരുന്നത്. കർഷക സംഘടനകള്‍ സമിതിയെ ബഹിഷ്കരിച്ചിരിക്കുകയാണ്
Post a Comment