Join News @ Iritty Whats App Group

ജി എസ് ടി നിരക്ക് വര്‍ധന സംസ്ഥാനത്ത് നടപ്പാക്കില്ല; കേന്ദ്രം നടപടി പിന്‍വലിക്കണം: മുഖ്യമന്ത്രി


കേന്ദ്രം പുതുതായി ഏര്‍പ്പെടുത്തിയ അഞ്ച് ശതമാനം ജി എസ് ടി വര്‍ധന സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി. വായ്പാ പരിധിക്കു മേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടി തിരുത്തണം. അവശ്യ വസ്തുക്കളുടെ നികുതി കൂട്ടരുത്. ജി എസ് ടി നിരക്ക് വര്‍ധന പിന്‍വലിക്കണം. ഈ ആവശ്യമുന്നയിച്ച് പ്രധാന മന്ത്രിക്ക് കത്തയച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. നിത്യോപയോഗ സാധനങ്ങള്‍ക്കല്ല, ആഡംബര വസ്തുക്കള്‍ക്കാണ് നികുതി വര്‍ധിപ്പിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തിന്റെ വ്യവസായ മേഖല ഗണ്യമായി പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. പല നിക്ഷേപ വാഗ്ദാനങ്ങളും ലഭിക്കുന്നുണ്ട്. ഉത്തരവാദിത്ത നിക്ഷേപമാണ് സര്‍ക്കാര്‍ നയം. മീറ്റ് ദ ഇന്‍വെസ്റ്റര്‍ പരിപാടി വിജയകരമാണ്. ഇതിലൂടെ 7000 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം ലഭിച്ചു. ദുബൈ എക്‌സ്‌പോയില്‍ പങ്കെടുത്തതു വഴിയും നിക്ഷേപ വാഗ്ദാനം ലഭിച്ചിട്ടുണ്ട്. വ്യവസായ പുരോഗതിയില്‍ ചിലര്‍ക്കുള്ള ആശങ്കക്ക് അടിസ്ഥാനമില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
 
ഉത്തരവാദിത്ത നിക്ഷേപം സ്വീകരിക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറി. ടാറ്റ ഇലെക്‌സി 75 കോടിയുടെ നിക്ഷേപം വാഗ്ദാനം ചെയ്തിട്ടുണ്ട്. സംരംഭകരുടെ പരാതികളില്‍ സമയബന്ധിതമായി തീര്‍പ്പു കല്‍പ്പിക്കും. പരാതി പരിഹാരത്തിന് അലംഭാവം പാടില്ല. കൂടുതല്‍ നിക്ഷേപങ്ങള്‍, പുത്തന്‍ സംരംഭങ്ങള്‍, കൂടുതല്‍ തൊഴില്‍ എന്നതാണ് സര്‍ക്കാര്‍ പിന്തുണക്ക് പകരം നശീകരണ സ്വഭാവം കണ്ടുവരുന്നുണ്ട്. ആരോഗ്യകരമായ സമീപനമുണ്ടാവണം. കിഫ്ബി വായ്പ സര്‍ക്കാര്‍ കടമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ഗ്യാരണ്ടിയുള്ള വായ്പയാണ്. വായ്പ തിരിച്ചടക്കുന്നത് കിഫ്ബിയുടെ വരുമാനത്തില്‍ നിന്നാണ്. സംസ്ഥാന സര്‍ക്കാറിന്റെ കടമായി വ്യാഖ്യാനിക്കുന്നത് തെറ്റാണ്. ദേശീയ പാതാ വികസനം സംസ്ഥാന സര്‍ക്കാരിന്റെ നേട്ടമാണ്. ഭൂവിലയുടെ 25 ശതമാനം സംസ്ഥാന സര്‍ക്കാര്‍ വഹിക്കുന്നു. 25 ശതമാനം ഭൂമി വില എന്‍ എച്ച് എ ഐക്ക് മുന്‍കൂറായി നല്‍കി. 1081 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. ഇതില്‍ 1065 ഹെക്ടര്‍ ഏറ്റെടുത്തു. ദേശീയപാതാ വികസനത്തിന് യു ഡി എഫ് സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. കുറ്റകരമായ അനാസ്ഥയാണ് യു ഡി എഫിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.


Post a Comment

Previous Post Next Post
Join Our Whats App Group