Join News @ Iritty Whats App Group

ഇരിട്ടി നഗരസഭ: അഴിമതിക്കാരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന നടപടിയിൽ പ്രതിഷേധിച്ച് യുഡിഎഫ് അംഗങ്ങൾ കൗൺസിൽ യോഗം ബഹിഷ്കരിച്ചു


ഇരിട്ടി: ഇരിട്ടി നഗരസഭ ഓഫീസിൽ നടന്ന വിജിലൻസ് പരിശോധനയിൽ അനധികൃത ഫയലുകൾ കണ്ടെത്തിയതിലുള്ള ദുരൂഹത നീക്കാത്തതിലും അഴിമതിക്കാരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന ഇരിട്ടി നഗരസഭ ഭരണ കക്ഷിയുടെ നിലപാടിലും പ്രതിഷേധിച്ച് ഇരിട്ടി നഗരസഭ കൗൺസിൽ യോഗം യുഡിഎഫ് അംഗങ്ങൾ ബഹിഷ്കരിച്ചു ഇറങ്ങിപ്പോയി.

ഇരിട്ടി നഗരസഭ ഓഫീസിൽ അഴിമതിയും സ്വജനപക്ഷപാതവും നടക്കുന്നുവെന്ന യുഡിഎഫ് അംഗങ്ങളുടെ വാദം അംഗീകരിക്കുന്നതാണ് ഓഫീസിൽ നടന്ന വിജിലൻസ് പരിശോധനയെന്നും കൗൺസിൽ യോഗം ബഹിഷ്കരിച്ചതിനുശേഷം യുഡിഎഫ് അംഗങ്ങൾ നടത്തിയ പ്രസ്ഥാവനയിൽ പറഞ്ഞു.

നഗരസഭ ഓഫീസിൽ മുതിർന്ന ഉദ്യോഗസ്ഥനെതിരെ ആരോപണമുന്നയിച്ചുള്ള പോസ്റ്ററുകളും മറ്റും വന്നതിനെ കുറിച്ചും ഇത്തരം പ്രവർത്തികൾ അഴിമതി മൂടിവെക്കുന്നതിന് വേണ്ടിയാണോ എന്നുള്ളതിനെ കുറിച്ചും അന്വേഷിക്കണമെന്ന യുഡിഎഫ് അംഗങ്ങൾ നേരത്തെ കൗൺസിൽ യോഗത്തിൽ ആവശ്യപ്പെട്ടിരുന്നെങ്കിലും പുറം തിരിഞ്ഞ് നിൽക്കുന്ന സമീപനമാണ് ചെയർപേഴ്സണും ഭരണകക്ഷി അംഗങ്ങളും സ്വീകരിച്ചിരുന്നത്.

ഇരിട്ടി നഗരസഭ ഓഫീസ് സംവിധാനം താറുമാറായി കിടക്കുകയും കെടുകാര്യസ്ഥതയുടെ പര്യായമായിട്ടും യാതൊരു നടപടികളും സ്വീകരിക്കാത്തത് അഴിമതിക്കാരെ സംരക്ഷിക്കുന്നതിന് വേണ്ടിയാണെന്നും യുഡിഎഫ് അംഗങ്ങൾ കുറ്റപ്പെടുത്തി.

ഓഫീസിലെ ക്ലറിക്കൽ അപാകതയുടെ പേരിൽ നിരവധി കെട്ടിട ഉടമകളെ ബുദ്ധിമുട്ടിക്കുകയും അനാവശ്യ വിഷയത്തിന്റെ പേരിൽ കെട്ടിടങ്ങൾക്കും സ്ഥാപനങ്ങൾക്കും അനുമതി നൽകാതെയും പ്രയാസപ്പെടുത്തുമ്പോൾ അനധികൃതമായ കെട്ടിടങ്ങൾക്ക് അനുമതി നൽകിയതിന്റെ പേരിലാണ് ഓഫീസിൽ വിജിലൻസ് പരിശോധന ഉണ്ടായിട്ടുള്ളത്.

ഈ അഴിമതിക്ക് കൂട്ടുനിന്ന ഉദ്യോഗസ്ഥന്മാരെ സംരക്ഷിക്കുന്ന ഭരണകക്ഷിയുടെ നിലപാടിൽ പ്രതിഷേധിച്ചാണ് യുഡിഎഫ് അംഗങ്ങൾ കൗൺസിൽ യോഗം ബഹിഷ്കരിച്ച് ഇറങ്ങിപ്പോയത്

യുഡിഎഫ് മുനിസിപ്പൽ കൗൺസിലർമാരായ പി.കെ. ബൽക്കീസ്, സമീർ പുന്നാട്,വി.പി.അബ്ദുൽ റഷീദ്, വി.ശശി, ,പി.ബഷീർ, കോമ്പിൽ അബ്ദുൽ ഖാദർ, ടി.കെ. ഷരീഫ, , എൻ.കെ.ഇന്ദുമതി,എം.കെ.നജ്മുന്നിസ, സാജിദ ചൂര്യോട് , എൻ.കെ ശാന്തിനി എന്നിവരാണ് കൗൺസിൽ യോഗം ബഹിഷ്കരിച്ച് ഇറങ്ങിയത്.

Post a Comment

Previous Post Next Post
Join Our Whats App Group