Join News @ Iritty Whats App Group

സ്വത്ത് തർക്കം; 85 കാരനായ പിതാവിന്റെ ഓക്സിജൻ സിലിണ്ടർ വിട്ടുനൽകാതെ മകൾ

തിരുവനന്തപുരം: സ്വത്ത് തർക്കത്തെ തുടർന്ന് 85 കാരനായ പിതാവിന്റെ ഓക്സിജൻ സിലിണ്ടർ വിട്ടുനൽകാതെ മകൾ. നെടുങ്കണ്ടം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. സ്വത്തു വീതം വയ്ക്കുന്നതുമായി ബന്ധപ്പെട്ടുള്ള തർക്കമാണ് മകളുടെ കടുത്ത നീക്കത്തിന് പിന്നിലെന്നാണ് സൂചന. സിലിണ്ടർ വിട്ടുനൽകാൻ പൊലീസും നാട്ടുകാരും ജനപ്രതിനിധികളും ഇടപെട്ടിട്ടും മകൾ തയ്യാറായില്ല.

സ്വത്ത് വീതം വെച്ചതോടെ പിതാവിന്റെ സംരക്ഷണം ഒരു മകൾ ഏറ്റെടുത്തു. വർഷങ്ങളായി ശ്വാസ തടസ്സമുള്ള പിതാവിന് സർക്കാർ ആശുപത്രിയിൽ നിന്ന് 500 രൂപ മാസ വാടകയ്ക്ക് ഓക്സിജൻ സിലിണ്ടർ നൽകിയിരുന്നു. സ്വത്ത് വീതം വെച്ചതിനു ശേഷം അതുവരെ പിതാവിനെ പരിപാലിച്ചിരുന്ന മകളുടെ വീട്ടിലായിരുന്നു സിലിണ്ടർ. സ്വത്ത് വീതം വെച്ചതിനു ശേഷം പിതാവിനെ ഏറ്റെടുത്ത മകൾ സിലിണ്ടർ കൈമാറണമെന്ന് ആവശ്യപ്പെട്ടെങ്കിലും വിട്ടു നൽകാൻ സഹോദരി തയ്യാറായില്ല.

ഒരു ലക്ഷം രൂപ വിലയുള്ള സിലിണ്ടറിന്റെ ജാമ്യം താനാണെന്നും സിലിണ്ടറിന് കേടുപാട് സംഭവച്ചാൽ ഉത്തരവാദിത്തം തനിക്കാകുമെന്നുമാണ് ഈ മകളുടെ വാദം. എന്നാൽ, സിലിണ്ടറിന്റെ സമ്പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കാൻ പ്രാഥമിക ആരോഗ്യ കേന്ദ്രം ഡോക്ടർ സന്നദ്ധത അറിയിച്ചിട്ടും വിട്ടു നൽകാൻ മകൾ തയ്യാറായില്ല. പൊലീസും നാട്ടുകാരും ആരോഗ്യവകുപ്പ് ഡോക്ടർമാരും ഇടപെട്ടിട്ടും സിലിണ്ടർ വിട്ടുനൽകാൻ മകൾ കൂട്ടാക്കിയില്ല.

വിഷയം പരിഹരിക്കാൻ ചർച്ച പുരോഗമിക്കുന്നതായി ആരോഗ്യ വകുപ്പും പൊലീസും ജനപ്രതിനിധികളും അറിയിച്ചു. പരിഹാരമായില്ലെങ്കിൽ കടുത്ത നടപടിയിലേക്കു പോകാനാണു പൊലീസിന്റെ തീരുമാനം.

ഒരു പുത്രൻ അടക്കം നാല് മക്കളാണ് എൺപത്തിനാലുകാരനായ വയോധികനുള്ളത്. ഇതിൽ മകൻ പിതാവിന്റെ സംരക്ഷണം ഏറ്റെടുക്കാൻ തയ്യാറല്ല. ഒരു മകളെ തമിഴ്നാട്ടിലാണ് വിവാഹം ചെയ്ത് അയച്ചത്. രണ്ട് പെൺമക്കൾ മാറിമാറിയാണ് പിതാവിനെ സംരക്ഷിച്ചു വന്നിരുന്നത്.

സ്വത്തു വീതം വയ്ക്കുന്നതുമായി ബന്ധപ്പെട്ടു നെടുങ്കണ്ടം സ്റ്റേഷനിൽ പരാതി നൽകിയതാണ് വൈരാഗ്യത്തിന് കാരണമെന്നാണ് പറയപ്പെടുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group